
കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ശനിയാഴ്ച വിധി പ്രസ്താവിക്കും. എറണാകുളം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകല്‍, കുട്ടിക്ക് മദ്യം നല്‍കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതി അസഫാക്ക് ആലംത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന മൂന്ന് മാസത്തിനുള്ളില്‍ പ്രോസിക്യൂഷന്റെ അന്തിമവാദം നടന്നുവെന്ന അപൂര്‍വത കൂടി കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് ഹാജരായത്.
2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ആലുവയില്‍ നിന്ന് കാണാതായത്. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രതി കസ്റ്റഡിയിലായിരുന്നു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.
ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.