
കാസർകോട്; മുസ്ലിം ലീഗ് എൽഡിഎഫിലാണോ യുഡിഎഫിലാണോ എന്നമട്ടിലുള്ള ആക്ഷേപങ്ങൾ നിലനിൽക്കെ കേരള സർക്കാരിന്റെ നവകേരള പരിപാടിയുടെ വേദിയിൽ മുസ്ലിം ലീഗ് നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ. എ അബൂബക്കറാണ് നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തത്. നവകേരളസദസ്സ് നടന്ന നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡൻ്റും വ്യവസായ പ്രമുഖനുമാണ്.
മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്‍ന്നു. കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകേരള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതില്‍ സന്തോഷമുണ്ട്. മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സിപിഎമ്മുമായി കൂടുതൽ അടുക്കുന്നുവെന്ന് ആരോപണങ്ങൾ നിലനിൽക്കെയാണ് ഈ സംഭവം. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ, അടുത്തിടെ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി എന്നിവയിലേക്ക് മുസ്ലിം ലീഗിനും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇത് യുഡിഎഫിൽ അതൃപ്തിയുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു അങ്ങനെയൊരു നിലപാടിലേക്ക് ലീഗെത്തിയത്. ക്ഷണിച്ചാല്‍ പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നെങ്കിലും പിന്നീട് സംഘടനാ നേതൃത്വം മറിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് നേതാവും എം എൽ എയുമായ അബ്ദുൽ ഹമീദ് മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടതിലും അത് ലീഗ് അംഗീകരിച്ചതിലും യു ഡി എഫിനുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. പതിവിനു വിപരീതമായി ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലേഖനമെഴുതിയതും വിവാദമായിട്ടുണ്ട്.
തീരുമാനിച്ചുറപ്പിച്ചാണോ ലീഗ് ഇറങ്ങിയിരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുക്കുന്നതിലൂടെ ഉയരുന്നത്. യുഡിഎഫ് നവകേരള യാത്രയ്ക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് മാറി നിൽക്കുന്നതിനിടെ ലീഗ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. എന്നാൽ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ കോൺഗ്രസ് ഇതുവരെ മുതിർന്നിട്ടില്ല.
Muslim League deviates from UDF stand, participate in Nava Kerala Sadas