
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് എന്‍.ഭാസുരാംഗന്‍. ബാങ്ക് തട്ടിപ്പ് വിഷയം വഷളാക്കിയത് എല്‍ഡിഎഫിലെ ഒരു ഉന്നത നേതാവു തന്നെയാണ്. 101 കോടിയുടെ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ ഒരു എല്‍ഡിഎഫ് നേതാവാണ്. നേതാവിന്റെ പേര് സഹിതം പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍.ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫിലെ ആ നേതാവാണ് കുഴപ്പങ്ങള്‍ ഒക്കെ ഈ നിലയില്‍ എത്തിച്ചത്. ആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. പിന്നീട് ഈ നേതാവ് ഇടപെട്ടാണ് അതുപോരെന്ന് പറഞ്ഞ് തുക 101 കോടിയില്‍ എത്തിച്ചത്. താന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനാല്‍ കൂടുതല്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഭാസുരാംഗന്‍ പറഞ്ഞു.
തനിക്കെതിരെ പാര്‍ട്ടി എടുത്ത നടപടി നൂറു ശതമനാവും അംഗീകരിക്കുന്നു. തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും സിപിഐക്കാരനായി തുടരുമെന്നും എന്‍.ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇഡി അന്വേഷണം നടക്കുകയാണെന്നും അതു നടക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തോടു സഹകരിക്കുമെന്നും ഭാസുരാംഗന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണമേഖലയിലെ പ്രമുഖ സഹകരണസ്ഥാപനമായ മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായിയെന്നാണ് ഉയര്‍ന്നു വന്ന ആരോപണം. സി.പി.ഐ. നേതാവും മില്‍മ അഡ്മിനിസ്‌ട്രേറ്റീവ് സമിതി കണ്‍വീനറുമായിരുന്ന ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടു കാലമായി ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.