
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ സൈന്യത്തിൽ രണ്ട് തരം സൈനികരെ സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് എക്സ് സർവിസ്മെൻ വിഭാഗം മേധാവി കേണൽ രോഹിത് ചൗധരി. അഗ്നിപഥ് പദ്ധതി രാജ്യത്തിന് അപകടകരമാണെന്നും ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുമെന്നും കോൺഗ്രസ് തിങ്കളാഴ്ച ആവർത്തിച്ചു. സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ ഒരു അഗ്നിവീർ വീരമൃത്യു വരിച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് കോൺഗ്രസിന്റെ വിമർശനം.
“നരേന്ദ്ര മോദി സർക്കാർ സൈന്യത്തിൽ രണ്ട് തരം സൈനികരെ സൃഷ്ടിച്ചു. സേവന വ്യവസ്ഥകൾ, അർഹത, ബഹുമാനം എന്നിവയിലും വ്യത്യാസങ്ങളുണ്ട്. രക്തസാക്ഷിത്വത്തിനു ശേഷവും വിവേചനമുണ്ട്,” കേണൽ രോഹിത് ചൗധരി വിമർശിച്ചു.
അഗ്നിപഥ് സ്കീമിന് കീഴിൽ, നാല് വർഷം എന്ന ഹ്രസ്വകാലത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. അവർക്ക് പെൻഷനും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്കും അർഹതയില്ല.
ഈ പദ്ധതി രാജ്യത്തിനോ യുവാക്കൾക്കോ നല്ലതല്ലെന്ന് ചൗധരി പറഞ്ഞു. ഇന്ത്യൻ കരസേനയുടെ അംഗബലം 14.25 ലക്ഷമാണ്. പ്രതിവർഷം 75,000 പേർ വിരമിക്കുന്നു. ഈ ഒഴിവിലേക്ക്, പ്രതിവർഷം 46,000 അഗ്നിവീർമാരെ മാത്രമേ റിക്രൂട്ട് ചെയ്യുന്നുള്ളൂ. അഞ്ച് വർഷത്തിന് ശേഷം സൈന്യത്തിന്റെ അംഗബലം 10 ലക്ഷമായി കുറയും.
അഗ്നിവീറിന്റെ മരണത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ച സന്ദേശത്തിനു പിന്നാലെ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടു: “സിയാച്ചിനിൽ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ രക്തസാക്ഷിത്വം അങ്ങേയറ്റം ദുഃഖകരമാണ്. കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. ഒരു യുവാവ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. സേവന വേളയിൽ ഗ്രാറ്റുവിറ്റിയും മറ്റ് സൗകര്യങ്ങളും ഇല്ല, മരണശേഷം, കുടുംബത്തിന് പെൻഷൻ പോലും ഇല്ല. ഇന്ത്യയുടെ ധീരരായ യോദ്ധാക്കളെ അപമാനിക്കാനുള്ള പദ്ധതിയാണ് അഗ്നിവീർ,” എന്നായിരുന്നു രാഹുൽ പങ്കുവച്ച സന്ദേശം.