
ന്യൂഡൽഹി: സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കാനും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളിൽ എഴുതിവെക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തു.
സമിതി ചെയർപഴ്‌സൻ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് ഐസക് പറഞ്ഞു.
”സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് കമ്മിറ്റി നിർബന്ധിച്ചു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി അവരുടെ ആത്മാഭിമാനവും ദേശസ്‌നേഹവും അഭിമാനവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും അവരുടെ രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോൾ ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും അവർ അത് ഒരു മിഥ്യയായി പഠിപ്പിക്കുന്നു. എന്താണ് ഒരു മിത്ത്? ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല, അത് രാജ്യസേവനമാകില്ല, ”ഐസക് തുടർന്നു.















