ചരിത്രം കുറിച്ച് നീരജ് ചോപ്ര;ലോക അത്ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനനായ ബുഡാപെസ്റ്റിലേക്ക് കണ്ണുംനട്ടിരുന്ന മുഴുവന്‍ ഇന്ത്യക്കാരുടേയും ഹൃദത്തിലേക്ക് ജാവ്ലിന്‍ പായിച്ച് നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ സ്വര്‍ണമണിഞ്ഞു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യമായി മെഡല്‍ നേടിക്കൊടുത്തിരിക്കുകയാണ് ഈ ഹരിയാനക്കാരന്‍. പുരുഷന്മാരുടെ ജാവ്ലിന്‍ ത്രോയില്‍ 88.17 മീറ്റര്‍ ദൂരം ജാവ്ലിന്‍ എറിഞ്ഞാണ് ഈ സുവര്‍ണ നേട്ടം നീരജ് സ്വന്തമാക്കിയത്. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഒളിംപിക്സിലും സ്വര്‍ണമെഡല്‍ നേടിയെന്ന അപൂര്‍വ നേട്ടംകൂടി ഇതോടെ നീരജിന് സ്വന്തം.

നീരജിന്റെ ആദ്യ ഏറ് ഫൗളായിരുന്നു. രണ്ടാമത്തെ ഏറിലാണ് 88.17 മീറ്റര്‍ എന്ന സുവര്‍ണ ദൂരം പിറന്നത്. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി ( 87.82 മീറ്റര്‍). ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കോബ് വാദ്ലെ വെങ്കലം നേടി.

കഴിഞ്ഞവര്‍ഷത്തെ വെള്ളി മെഡല്‍ ഈ വര്‍ഷം സ്വര്‍ണമാക്കിയാണ് ഈ 25 വയസ്സുകാരന്റെ ചരിത്ര നേട്ടം. ഇന്ത്യയുടെ മറ്റ് രണ്ട് താരങ്ങള്‍ അഞ്ചും ആറും സ്ഥാനങ്ങള്‍ നേടി.

റിലേയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം, യുഎസ് വിജയികള്‍

4- 400 മീറ്റര്‍ പുരുഷ റിലേ ഫൈനലില്‍ മല്‍സരിച്ച ഇന്ത്യന്‍ ടീമിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യന്‍ റെക്കോര്‍ഡ് തര്‍ത്താണ് ഫൈനലിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. എന്നാല്‍ ഫൈനലില്‍ ആ പ്രകടനം പുറത്തെടുക്കാനായില്ല. യുഎസ് ഒന്നും ഫ്രാന്‍സ് രണ്ടും സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീം റിലേയില്‍ ഫൈനലില്‍ എത്തുന്നത് ആദ്യമായാണ്. മലയാളികളായ മുമ്മദ് അനസ്സ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേശ് എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്.

More Stories from this section

family-dental
witywide