
ടെല്‍ അവീവ്: ഹമാസിനെ നാസികളോടും ഐ.എസിനോടും തരതമ്യം ചെയ്‌തു ഇസ്രയേല്‍. നാസികളെയും ഐ.എസിനെയും നേരിടാന്‍ ലോകം ഒരുമിച്ചതുപോലെ ഹമാസിനെ നേരിടാന്‍ തങ്ങള്‍ക്കു പിന്തുണ നല്‍കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭ്യര്‍ഥിച്ചു.
“തിന്മയുടെ കൂട്ടുകെട്ടാണ് ഇറാന്‍- ഹമാസ്- ഹിസ്‌ബുള്ള സഖ്യം. അവര്‍ നാസികളുടെ ശൈലിയിലാണു പ്രവര്‍ത്തിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു. ഗാസ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനു പിന്നാലെയാണു നെതന്യാഹു നിലപാട് വ്യക്‌തമാക്കിയത്.
ഗാസ പിടിച്ചെടുക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍, ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസഡര്‍ ഗിലാര്‍ഡ് എര്‍ദന്‍ അറിയിച്ചു.
“നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തിലാണു ഞങ്ങള്‍. അതിനുള്ള ഏക വഴി, ഹമാസിനെ ഇല്ലാതാക്കുകയാണ്. അവരുടെ ശക്‌തി ക്ഷയിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും,” എര്‍ദന്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കിയാല്‍ ഗാസ ആരു ഭരിക്കുമെന്ന ചോദ്യത്തിന് യുദ്ധത്തിനു ശേഷം എന്തു സംഭവിക്കുമെന്നു ചിന്തിച്ചിട്ടില്ലെന്നും എര്‍ദന്‍ വ്യക്‌തമാക്കി.













