
ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ ആശുപത്രിയിലും അൽ-റാഷിദ് റോഡിലും ഇസ്രായേൽ വ്യോമാക്രമണം. ഇസ്രായേലിന്‍റെ മിസൈൽ ആക്രമണത്തിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു. ഏറെ പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റവരുമായി റഫ അതിർത്തി വഴി ഈജിപ്തിലേക്ക് പോകുകയായിരുന്ന ആംബുലൻസുകൾക്കുമേലും ഇസ്രയേൽ ബോംബിട്ടു.
അൽ ഷിഫയുടെ മുൻ വശത്തെ പ്രധാന ഗേറ്റിലാണ് ആക്രമണമുണ്ടായത്. 5000ത്തിലേറെ പേരാണ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കൂടാതെ, ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർ ആശുപത്രിയും മുൻവശത്തെയും പിറകുവശത്തെയും മുറ്റത്ത് അഭയം തേടിയിട്ടുണ്ട്.
ഇസ്രയേൽ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസുകളുടെ നിരയെയാണ് ഇസ്രയേൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരാണ് ആംബുലൻസുകളിലുണ്ടായിരുന്നത്. ഇസ്രായേൽ ബോംബിട്ടത് ഗുരുതര പരിക്കേറ്റവരുമായി പോയ ഒരു മെഡിക്കൽ സംഘത്തെയാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യം തങ്ങൾ റെഡ് ക്രോസിനെയും റെഡ് ക്രെസന്‍റിനെയും അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.