നിജ്ജാർ കനേഡിയന്‍ ഇൻ്റലിജന്‍സ് ഏജന്‍സിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് മകൻ്റെ വെളിപ്പെടുത്തല്‍

ന്യൂഡൽഹി : കാനഡയില്‍ കഴിഞ്ഞ ജൂണില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നു നിജ്ജാറിൻ്റെ മകൻ്റെ വെളിപ്പെടുത്തല്‍. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ്, മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും 21 വയസ്സുകാരനായ ബൽരാജ് സിങ് വെളിപ്പെടുത്തി.

നിജ്ജാറിന്റെ കൊലപാതകത്തിൽ പാക്കിസ്ഥാൻ്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെയാണ് മകന്റെ വെളിപ്പെടുത്തൽ.

ഇന്ത്യയെ പ്രതിരോധത്തിലാക്കാനും ഇന്ത്യ – കാനഡ ബന്ധം മോശമാക്കാനും വേണ്ടി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കാനഡയിലെ ഐഎസ്‌ഐ ഏജൻ്റുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
ഇന്ത്യയിൽനിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഭീകരരെ പോലും ഇവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

നിജ്ജാറുമായി അടുത്തിടപഴകാന്‍ അജ്ഞാതർക്ക് അസാധ്യമാണ്. നിജ്ജാർ വളരെ ശ്രദ്ധാലുവാണ്. ഇയാൾക്കു ചുറ്റും അംഗരക്ഷകരും ഉണ്ടാകും. എന്നാൽ, നിജ്ജാറിന് തൊട്ടടുത്തായി നിരവധി മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടായിരുന്നു. മേജർ ജനറൽമാർ മുതൽ ഹവിൽദാർമാർ വരെയുള്ള മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ ഇതിലുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്നാണ് വിവരം എന്നും ഇന്ത്യ പറയുന്നു.