അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ല; പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക്, അലോപ്പതി ഡോക്ടർമാരുടേതിന് തുല്യമായ വേതനത്തിന് അർഹതയില്ലെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.

“2023 ഏപ്രിൽ 26ലെ വിധിയും ഉത്തരവും ഞങ്ങൾ പരിശോധിച്ചു, അത് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളിൽ ഒരു തെറ്റും കണ്ടെത്താനായില്ല. അഥവാ, വിധിയിൽ പുനഃപരിശോധനയ്ക്ക് അടിസ്ഥാനമില്ല,” ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും മറ്റ് ഏതാനും വ്യക്തികളുമാണ് പുനഃപരിശോധന ഹർജികൾ സമർപ്പിച്ചത്. ഏപ്രിൽ 26നായിരുന്നു നേരത്തെയുള്ള സുപ്രീംകോടതി വിധി. സർക്കാർ ആശുപത്രികളിലെ അലോപ്പതി-ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകണമെന്ന് 2012ൽ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചത്.

ജസ്റ്റിസുമാരായ വി. രാമസുബ്രഹ്‌മണ്യം, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നേരത്തെ വിധി പറഞ്ഞത്. ആയുര്‍വേദ ചികിത്സകരുടെ പ്രാധാന്യം അംഗീകരിച്ച് തദ്ദേശീയമായ ബദല്‍ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, അതേസമയം ഇരുവിഭാഗം ഡോക്ടര്‍മാരും ഒരുപോലെ ശമ്പളം നല്‍കാവുന്ന ഒരേ ജോലിയല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

അടിയന്തര ഘട്ടങ്ങളിലും പരിക്കുകളേല്‍ക്കുമ്പോഴും അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കാവില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ നടത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനും ആയുര്‍വേദക്കാര്‍ക്ക് കഴിയില്ല. ഒരു ചികിത്സാ സമ്പ്രദായം മറ്റൊന്നിന് മുകളിലാണെന്ന് നാം മനസ്സിലാക്കരുത്. വൈദ്യശാസ്ത്രത്തിലെ ഈ രണ്ട് ശാഖകളുടെയും ആപേക്ഷികമായ മെച്ചം കണക്കാക്കേണ്ട ബാധ്യത കോടതിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide