യുഎസിന്റെ സമ്മര്‍ദമില്ല, ഇസ്രയേല്‍ പരമാധികാര രാജ്യം; വിജയംവരെ യുദ്ധം തുടരും: നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പരമാധികാര രാഷ്ട്രമാണെന്നും ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ അമേരിക്കയുടെ ഭാഗത്തു നിന്നും യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നിലവിലെ ഇസ്രയേല്‍ സര്‍ക്കാര്‍ യുഎസിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയിരുന്നു. യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.

“മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ യുഎസ് തടഞ്ഞുവെന്നും തടയുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് സത്യമല്ല. ഇസ്രായേൽ ഒരു പരമാധികാര രാജ്യമാണ്. യുദ്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങളുടെ പ്രവർത്തനപരമായ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ ബാഹ്യ സമ്മർദ്ദങ്ങളല്ല.” പോരാടുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി താൻ സംസാരിച്ചെന്നും വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ യുഎന്‍ പ്രമേയത്തില്‍ ഇസ്രയേലിനെ പിന്തുണച്ചതില്‍ യുഎസിനും പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹു നന്ദി അറിയിച്ചു.

ഗാസയില്‍ 14 ഐഡിഎഫ് സൈനികരുടെ മരണമുണ്ടായ ദുഃഖകരമായ ശനിയാഴ്ചയ്ക്ക് ശേഷമുള്ള ദുഃഖകരമായ പ്രഭാതമാണിതെന്ന് ഞായറാഴ്ച രാവിലെ ഇസ്രയേല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide