നൊബേല്‍ ജേതാവ് ലൂയിസ് ഗ്ലൂക്ക് അന്തരിച്ചു

ന്യൂയോർക് : നൊബേല്‍ പുരസ്‌കാര ജേതാവും അമേരിക്കന്‍ കവയിത്രിയുമായ ലൂയിസ് ഗ്ലൂക്ക് അന്തരിച്ചു. 80 വയസായിരുന്നു. 2020 ലാണ് ഗ്ലൂക്ക് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ക്ലാസിക്കല്‍ മിത്തോളജിയും ദാര്‍ശനിക ഉള്‍ക്കാഴ്‌ചയും നിറഞ്ഞ കവിതകളാണ് ഗ്ലൂക്കിന്റേത്.

1943 ഏപ്രില്‍ 22 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച ഗ്ലൂക്ക് ന്യൂയോര്‍ക്കര്‍, അറ്റ്‌ലാന്റിക് മാസികകളില്‍ കവിതകള്‍ പ്രസിധീകരിച്ചുകൊണ്ടാണ് ഗ്ലൂക്ക് സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. 1968 ലാണ് ആദ്യ കവിതാസമാഹാരം ‘ഫസ്റ്റ്ബോണ്‍’ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് പ്രസിദ്ധീകരിച്ച ‘ദി ഹൗസ് ഓണ്‍ മാര്‍ഷ്ലാന്‍ഡ്’ 1975-ല്‍ പുരസ്‌ക്കാരം കരസ്ഥമാക്കി. 

1993-ല്‍ വൈല്‍ഡ് ഐറിസ് എന്ന കവിതാസമാഹാരത്തിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. ദി സെവന്‍ ഏജസ്, ദി ട്രയംഫ് ഓഫ് അക്കില്ലസ്, വീറ്റ നോവ, 1962-2012 കവിതകളുടെ സമാഹാരം എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ഗ്ലൂക്ക് ഒരു ഡസനിലധികം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ക്ക് പുറമെ ലേഖനങ്ങളും ഗദ്യങ്ങളും കഥയും രചിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ മിത്തോളജിയും ഷേക്‌സ്പിയര്‍, എലിയറ്റ് എന്നിവരുടെ ശൈലികളും ലൂയിസ് ഗ്ലൂക്കിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്.