നവകേരള സദസ്സില്‍ പങ്കെടുക്കണമെന്നു പറഞ്ഞ് മൃതദേഹം സംസ്‌കരിച്ചില്ല; പഞ്ചായത്ത് ശ്മശാനം ജീവനക്കാരനെതിരെ പരാതി

കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കണമെന്നും അതിനാല്‍ മ#തദേഹം സംസ്‌കരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ പഞ്ചായത്ത് ശ്മശാനം സൂക്ഷിപ്പുകാരനെതിരെ പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം മരിച്ച ശശി പി എ എന്ന 60 കാരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയ വീട്ടുകാരോടാണ് ശ്മശാനം ജീവനക്കാരന്‍ തനിക്ക് നവകേരള സദസ്സില്‍ പങ്കെടുക്കണമെന്നും ഇന്നും സംസ്‌കരിക്കാന്‍ സാധിച്ചില്ലെന്നും അറിയിച്ചത്.

ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സപ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ച ശശിയുടെ വീടിനു തൊട്ടടുത്താണ് പഞ്ചായത്ത് ശ്മശാനം. വൈകീട്ട് നാലിന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ കഴിയില്ലെന്ന് ശ്മശാനം പ്രവര്‍ത്തകനായ അശോകന്‍ അറിയിക്കുകയായിരുന്നുവെന്ന് ശശിയുടെ മകന്‍ ശ്യാം പറയുന്നു. തുടര്‍ന്ന് എട്ടു കിലോമീറ്റര്‍ അകലെ അശോകപുരത്തെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ശശിയും കുടുംബവും.

ഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് 1500 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ വേറെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിനാല്‍ 4500 രൂപ നല്‍കേണ്ടി വന്നു. പണത്തേക്കാളുപരി, മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതിരുന്ന നടപടി മൃതദേഹത്തോടും ആ കുടുംബത്തോടും കാണിച്ച അനാദരവാണെന്ന് കുടുംബ സുഹൃത്ത് ആരോപിച്ചു. ശ്മശാനം ജീവനക്കാരന്റെ നടപടിക്കെതിരെ വാര്‍ഡ് മെമ്പര്‍ സനില കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ന്യായീകരിക്കാനാവുന്ന പ്രവൃത്തി അല്ലെന്നും ശ്മശാനം നടത്തിപ്പുകാരനെതിരെ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.