
ടെൽ അവീവ്: താത്കാലിക വെടിനിർത്തൽ അവസാനിച്ചാൽ ഗാസയിൽ ഇസ്രയേൽ പൂർവാധികം ശക്തിയോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച ഗാസ മുനമ്പിൽ സുരക്ഷാ സേനയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി.
“ഒന്നും ഞങ്ങളെ തടയില്ല, യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ശക്തിയും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഞങ്ങൾക്കുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്, അതിനുവേണ്ടി ഞങ്ങൾ എന്തും ചെയ്യും,” അദ്ദേഹം പറഞ്ഞു.
എന്നാൽ, വെടിനിർത്തൽ നീട്ടിയാൽ ഓരോ ദിവസവും 10 വീതം ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച 39 പലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. 14 ഇസ്രായേൽ പൗരൻമാരും മൂന്ന് വിദേശികളുമടങ്ങുന്ന ബന്ദികളെ ഹമാസും വിട്ടയച്ചു. ബന്ദികളുടെ കൂട്ടത്തിൽ നാലുവയസുള്ള അമേരിക്കൻ പെൺകുട്ടിയുമുണ്ടായിരുന്നു.