
ന്യൂഡൽഹി: ഡൽഹിയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിരിയാണി കഴിക്കാനുള്ള പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. 350 രൂപയുടെ പേരിലാണ് കൊലപാതകം. സിസിടിവി ദൃശ്യങ്ങളിൽ കൗമാരക്കാരൻ കത്തികൊണ്ടു കുത്തുന്നതും ഒരു ഘട്ടത്തിൽ മൃതദേഹത്തിന് മുകളിൽ നിൽക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു കാണാം. ഇയാൾ 60 തവണ കുത്തിയെന്നാണ് റിപ്പോർട്ടുകൾ.
മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതി ആദ്യം ഇരയെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം ഒന്നിലധികം തവണ കുത്തുകയായിരുന്നു.
ഇരുവരും തമ്മിൽ പരിചയമില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയ 16കാരൻ യുവാവിനെ കൊള്ളയടിക്കുകയും ചെറുത്തുനിൽക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തലയിൽ പല തവണ ചവിട്ടുന്നു. മരിച്ചെന്ന് ഉറപ്പായതിന് ശേഷം ശരീരത്തിന് മുകളിൽ നിൽക്കുകയും നൃത്തം ചെയ്യാൻ തുടങ്ങുകയും ചെയ്തു.
പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇരയിൽ നിന്ന് 350 രൂപ ഇയാൾ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്, ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചു.
നിലവിൽ കൊലപാതകക്കുറ്റം നേരിടുന്ന പ്രായപൂർത്തിയാകാത്തയാൾ മുമ്പ് 2022 ൽ മറ്റൊരു കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നടന്ന കുറ്റകൃത്യവും മോഷണത്തിന്റെ പേരിലാണ്.
അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ പ്രായപൂർത്തിയാകാത്ത മൂന്നോ നാലോ പേരടങ്ങുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ താൻ ലഹരിയിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി.