വിമാന സര്‍വ്വീസ് പുനരാരംഭിച്ചു; നൂറിലധികം കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് വെനസ്വേലയിലേക്ക് തിരിച്ചയച്ചു

അമേരിക്കയില്‍ നിന്ന് വെനസ്വേലയിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിച്ചതോടെ നൂറിലധികം കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് വെനസ്വേലയിലേക്ക് തിരിച്ചയച്ചു. വെനസ്വേലയിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ വര്‍ഷങ്ങളായി സാധിച്ചിരുന്നില്ല. വിമാനസര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ പ്രശ്നബാധിതമായ രാഷ്ട്രത്തിലേക്കുള്ള നാടുകടത്തല്‍ അസാധ്യമായിരുന്നു. സര്‍വ്വീസ് പുനരാരംഭിച്ചതോടെ ബൈഡന്‍ ഭരണകൂടം നൂറിലധികം വെനസ്വേലക്കാരെ ബുധനാഴ്ച അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചു.

അനധികൃതമായി അതിര്‍ത്തി കടക്കുന്നത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് വെനസ്വേലയിലേക്ക് നേരിട്ട് മടങ്ങുന്നതിനുള്ള അവസരമൊരുക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. വെനസ്വേലന്‍ പൗരന്മാരുടെ മടങ്ങിവരവ് അംഗീകരിക്കാനുള്ള വെനസ്വേലന്‍ അധികൃതരുടെ തീരുമാനത്തിന് ശേഷമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഇക്കാര്യമറിയിച്ചത്.

വെനസ്വേലയിലേക്കുള്ള ഈ വിമാനം തന്റെ കരിയറില്‍ ആദ്യമായാണ് കാണുന്നതെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ ആക്ടിംഗ് എക്സിക്യൂട്ടീവ് അസോസിയേറ്റ് ഡയറക്ടര്‍ കോറി പ്രൈസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. വരും ദിവസങ്ങളിലും ഇതു തുടരാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സര്‍വ്വീസ് നടത്തിയ വിമാനത്തില്‍ 130 വെനസ്വേലക്കാരാണ് ഉണ്ടായിരുന്നത്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ചാര്‍ട്ടേഡ് ചെയ്ത ബോയിംഗ് 737 ജെറ്റ് ടെക്സാസ് അതിര്‍ത്തി പട്ടണമായ ഹാര്‍ലിംഗനില്‍ നിന്ന് വെനിസ്വേലയുടെ തലസ്ഥാന നഗരമായ കാരക്കാസിലേക്കാണ് പോയത്. ആദ്യ വിമാനത്തിലെ എല്ലാ യാത്രക്കാരും അനധികൃതമായി യുഎസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാരില്‍ രാജ്യത്ത് നിന്ന് തിരിച്ചയക്കുന്നവരുടെ പട്ടികയില്‍ അടുത്തിടെ എത്തിയവര്‍ക്കും യുഎസില്‍ ഉണ്ടായിരുന്ന സമയത്ത് കുറ്റകൃത്യങ്ങള്‍ ചെയ്ത കുടിയേറ്റക്കാര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്.

കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 11 മാസത്തിനിടെ ഏകദേശം 200,000 വെനസ്വേലക്കാര്‍ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി ലംഘിച്ച് കടന്നിട്ടുണ്ട്. പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതിനുശേഷം ഏകദേശം അരലക്ഷത്തോളം വെനിസ്വേലക്കാര്‍ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചു. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ 34,000-ലധികം അറസ്റ്റുകളും ഓഗസ്റ്റില്‍ 31,000-ലധികം സ്റ്റോപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം, 80 കാരനായ ബൈഡന്‍, ഈ വര്‍ഷം ജൂലൈ 31 നകം യുഎസില്‍ എത്തിയ ഏകദേശം 472,000 വെനിസ്വേലന്‍ കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി നല്‍കിയിരുന്നു. ഇത് നാടുകടത്തലില്‍ നിന്ന് സംരക്ഷണവും അമേരിക്കയില്‍ നിയമപരമായി ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശം നല്‍കുന്നു. ടിപിഎസിന് അര്‍ഹതയുള്ള വെനസ്വേലക്കാര്‍ നാടുകടത്തല്‍ ഒഴിവാക്കുന്നതിന് എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫ്‌ലോറിഡയിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി റേച്ചല്‍ ലിയോണ്‍ എപിയോട് പറഞ്ഞു.

More Stories from this section

family-dental
witywide