
ഇസ്ലാമാബാദ്: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പാക്കിസ്ഥാൻ. 17 ലക്ഷം അഫ്ഗാൻ അഭയാർഥികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുമെന്നും അന്താരാഷ്ട്ര നടപടികൾ പാലിച്ചുകൊണ്ടായിരിക്കും ഈ പ്രക്രിയയെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർ ഉൾപ്പെടെ സാധുവായ രേഖകളില്ലാതെ എല്ലാ കുടിയേറ്റക്കാരും ഒക്‌ടോബർ 31 ന് മുമ്പ് സ്വമേധയാ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടിവരുമെന്ന് ചൊവ്വാഴ്ച പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ഇത് പാകിസ്ഥാനിലെ അഫ്ഗാൻ അഭയാർത്ഥികൾക്കിടയിൽ സൃഷ്ടിച്ച ആശങ്കകളും ഭയവും ശമിപ്പിക്കാനാണ് പുതിയ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 31നകം രാജ്യം വിടാനാണ് പാകിസ്ഥാൻ കുടിയേറ്റക്കാരോട് ആവശ്യപ്പെട്ടിരുന്നത്. അല്ലാത്തപക്ഷം, നവംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധിതമായി പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറും ആംനസ്റ്റി ഇന്റര്‍നാഷനലും രംഗത്തെത്തി. കാബൂളിലെ താലിബാന്‍ ഭരണകൂടവും പാകിസ്ഥാൻ നടപടിയില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. എവിടെയെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആളുകള്‍ പാകിസ്ഥാനിലേക്ക് കുടിയേറുന്നത് പതിവാണെന്ന് ജീലാനി പറഞ്ഞു.
അതേസമയം, പുതിയ നയം അഫ്ഗാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.
1979-1989 സോവിയറ്റ് അധിനിവേശകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. “കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഞങ്ങൾ അഫ്ഗാൻ അഭയാർഥികൾക്ക് ഉദാരമായി ആതിഥ്യം വഹിക്കുന്നു,” അവർ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളായാലും ഏഷ്യന്‍ രാജ്യങ്ങളായാലും അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കാറില്ലെന്നാണ് തങ്ങളുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് പാകിസ്താന്‍ പറയുന്നത്. അതിനാല്‍, അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്കനുസരിച്ചാണ് തങ്ങളുടെയും നടപടിയെന്ന് കാവല്‍ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനി പറഞ്ഞു.