
ഇസ്ലാമാബാദ്: സൈഫർ കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും കുറ്റക്കാരാണെന്ന് കണ്ടെത്തി. പാക്കിസ്ഥാൻ ഉന്നത അന്വേഷണ ഏജൻസിയാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2024 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കാൻ സാധ്യതയുണ്ട്.
2022 മാർച്ചിൽ വാഷിങ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് സൈഫർ കേസ്. നിലവിൽ ജുഡീഷ്യൽ റിമാൻഡിൽ തടവിൽ കഴിയുന്ന തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻ ഖാൻ, ഷാ മഹ്മൂദ് ഖുറേഷി എന്നിവർക്കെതിരെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ ആഗസ്റ്റിൽ ഇമ്രാനെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക രഹസ്യ നിയമത്തിലെ 5, 9 വകുപ്പുകൾ കുറ്റപത്രത്തിൽ ചുമത്തിയതിനാൽ വധശിക്ഷയ്ക്ക് വരെ കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാൻ കുറ്റം നിഷേധിച്ചതായും കുറ്റപത്രത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉമൈർ നിയാസി മാധ്യമങ്ങളോട് പറഞ്ഞു.