
വാഷിങ്ടൻ : ഹൃദയമാറ്റ ശസ്ത്രക്രിയ, അല്ലെങ്കിൽ മരണം എന്ന ഘട്ടത്തിലുള്ളവർക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള സാധ്യത കൂടുതൽ സജീവമാകുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ ഇത്തരത്തിലെ രണ്ടാം ശസ്ത്രക്രിയയുടെ ആദ്യസൂചനകൾ പ്രതീക്ഷാജനകം. ഹൃദയപരാജയത്തെത്തുടർന്ന് മരണം ഉറപ്പായിരുന്ന ലോറൻസ് ഫോസിറ്റിന് (58) ആയിരുന്നു ശസ്ത്രക്രിയ. 2 ദിവസത്തിനുശേഷം ഫോസിറ്റ് കസേരയിലിരിക്കാനും തമാശകൾ പറയാനും കഴിയുന്ന ആരോഗ്യസ്ഥിതിയിലായെന്നു ഡോക്ടർമാർ അറിയിച്ചു.
മേരിലാൻഡ് സർവകലാശാലയിൽ കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ. അന്നു ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (60) രണ്ടുമാസം ജീവിച്ചു. അന്നത്തെ അനുഭവപാഠങ്ങൾ ശസ്ത്രക്രിയാ സംഘത്തിലെ ഡോ.ബാർട്‌ലി പി.ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയുദ്ദീൻ എന്നിവർക്ക് ഇക്കുറി സഹായകരമായി. ജീൻ എഡിറ്റിങ് വഴി 10 മാറ്റങ്ങൾ വരുത്തിയാണ് മേരിലാൻഡിലെ ഡോക്ടർമാർ ഇതു മനുഷ്യർക്കു യോജ്യമാക്കിയത്. തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്നതിനു കാരണമാകുന്ന 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കുകയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തുകയും ചെയ്തു.










