ശബരിമലയില്‍ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല; കൂടുതല്‍ സംവിധാനങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി

കൊച്ചി: നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി വിലയിരുത്തി മുഖ്യമന്ത്രി. ശബരിമലയില്‍ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ ആറ് മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.

തീര്‍ത്ഥാടകര്‍ വരുന്ന പാതകളില്‍ ശുചീകരണം ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പാര്‍ക്കിംഗ് സംവിധാനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോര്‍ഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തണം. പൊലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിര്‍ത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാള്‍ കൂടുതല്‍ പൊലീസ് സേനയെ ഇത്തവണ ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജന്‍സികളില്‍ നിന്ന് വളണ്ടിയര്‍മാരെ കണ്ടെത്തണം.

More Stories from this section

family-dental
witywide