ഇന്ത്യൻ നാവികർക്ക് വധശിക്ഷ വിധിച്ചതിനു ശേഷം, ആദ്യമായി പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ഇന്ത്യക്കാരായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് ചാരവൃത്തിക്കേസ് ആരോപിച്ച് ഖത്തർ വധശിക്ഷക്ക് വിധിച്ചതിനു ശേഷം, ആദ്യമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടന്ന സിഒപി28 ഉച്ചകോടിക്കിടെയിയിരുന്നു കൂടിക്കാഴ്ച.

ചാരവൃത്തി ആരോപിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികരെ ഖത്തർ കോടതി ഒക്ടോബർ 26 ന് വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ അപ്പീൽ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന സിഒപി28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കാണാൻ അവസരം ലഭിച്ചെന്ന് മോദി എക്സിലൂടെ അറിയിച്ചിരുന്നു. “ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും സംഭാഷണം നടത്തി,” പ്രധാനമന്ത്രി എക്സിലെ പോസ്റ്റില്‍ പറഞ്ഞു.

കേസിൽ അപ്പീൽ ഫയൽ ചെയ്തതിനു രണ്ടാഴ്ചക്ക് ശേഷം അപ്പീൽ സ്വീകരിച്ചിരുന്നതായി ഇന്ത്യൻ സർക്കാർ അറിയിച്ചിരുന്നു. നവംബർ 7-ന് ഇന്ത്യൻ പ്രതിനിധി നാവികരെ കണ്ടിരുന്നു. കൂടാതെ ഖത്തർ കോടതി വിധി രഹസ്യമാന്നെന്നും അത് നിയമകാര്യ ടീമുമായിട്ടു പങ്കുവെച്ചിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ജീവനക്കാരായ ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കസ്റ്റഡിയിൽ എടുത്തത്. ഇസ്രായേലിന് വേണ്ടി ചാരപ്പണി ചെയ്തുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

സർക്കാർ ശ്രമങ്ങൾക്ക് പുറമേ, എട്ട് പേരുടെയും കുടുംബങ്ങൾ ഖത്തർ അമീറിന് ദയാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. റമദാൻ, ഈദ് മാസങ്ങളിൽ അമീര്‍ മാപ്പ് നൽകാറുണ്ട്.

More Stories from this section

family-dental
witywide