
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശനിയാഴ്ച തറക്കല്ലിട്ടു.
സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കാൻ 121 കോടി രൂപ ചെലവഴിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 330 കോടി രൂപ ചെലവിടും.
രജതലബ് ഏരിയയിലെ റിംഗ് റോഡിന് സമീപം നിർമ്മിക്കുന്ന സ്റ്റേഡിയം 2025 ഡിസംബറോടെ സജ്ജമാകും. സ്റ്റേഡിയത്തിൽ കാണികളുടെ ഗ്യാലറി വാരണാസിയിലെ ഘാട്ടുകളുടെ പടികളോട് സാമ്യമുള്ളതാണ്.
കാൺപൂരിനും ലഖ്‌നൗവിനും ശേഷം ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്.