
ദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ . പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി ഇവിടെ ഇന്ന് തുടക്കമിടുന്നത്
അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാത്തിൻ്റെയും ഉദ്ഘാടനം നടക്കും.
ഇന്ന് രാവിലെ 11.15 ന് 240 കോടി ചെലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഒരുമണിക്ക് റോഡ് ഷോയിലും പൊതു പരിപാടിയിലും മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
PM Modi’s road show at Ayodhya today