ഇസ്രയേൽ-ഹമാസ് യുദ്ധം: ബൈഡന്‍റെ നിലപാടിനെ എതിർത്ത് ഭൂരിഭാഗം അമേരിക്കക്കാരും

ന്യൂയോർക്ക്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിക്കുന്ന നയനിലപാടുകളെ എതിർത്ത് ഭൂരിഭാഗം അമേരിക്കക്കാരും. ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയിലാണ് ആളുകൾ എതിർപ്പ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് ടൈംസും സിയീന കോളജും നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകളെ വിമർശിച്ചു.

33 ശതമാനം പേർ മാത്രമാണ് ബൈഡനെ അനുകൂലിക്കുന്നത്. 18നും 29നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ടുപേരും ബൈഡൻ സംഘർഷം കൈകാര്യം ചെയ്ത രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും. 39 ശതമാനം പേർ സൈനിക നടപടിയെ അനുകൂലിക്കുന്നു.

ഗാസയിലെ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നത് തടയാൻ ജൂതരാഷ്ട്രം യാതൊരു മുൻകരുതലുകളും എടുത്തില്ലെന്ന് 48 ശതമാനം പേർ പറഞ്ഞു. ബൈഡനെ അപേക്ഷിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഗാസ യുദ്ധത്തെ കുറച്ചുകൂടി ഭേദപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തേനെ എന്ന് കൂടുതൽ പേരും വിശ്വസിക്കുന്നു. കഴിഞ്ഞദിവസം ഹാർവാർഡ്-ഹാരിസ് പുറത്തുവിട്ട സർവേയിൽ ഇസ്രായേലിനെ പിരിച്ചുവിട്ട് ഭരണം ഹമാസിന് നൽകണം എന്നാണ് ഭൂരിഭാഗം ചെറുപ്പക്കാരായ അമേരിക്കക്കാരും അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide