പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ കെ.കെ ഷാഹിനക്ക് ഐ.പി.സി.എന്‍.എ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്: കമ്മിറ്റ് ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റിന്റെ (സി.പി.ജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി ജേര്‍ണലിസ്റ്റായ കെ.കെ. ഷാഹിനക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്വീകരണം നല്‍കി. റോക്ലാന്റ് കൗണ്ടിയിലെ സിത്താര്‍ പാലസില്‍ നടന്ന സ്വീകരണത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അച്ചീവ്‌മെന്റ് നല്‍കി ഷാഹിനയെ ആദരിച്ചു.

ഔട്ട് ലുക്ക് മാസികയുടെ സീനിയര്‍ എഡിറ്ററായ കെകെ ഷാഹിന ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1997 മുതല്‍ പത്ത് വര്‍ഷം ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്താ അവതാരകയായും മറ്റ് തസ്തികളിലുമായി ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി. പിന്നീട് ജനയുഗം, തെഹല്‍ക്ക, ഫെഡറല്‍, ഓപ്പണ്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റിലടക്കം പ്രവര്‍ത്തിച്ച സീനിയര്‍ ജേര്‍ണലിസ്റ്റും ഗ്രന്ഥകാരനുമായ രാജീവ് രാമചന്ദ്രന്‍ ആണ് ഷാഹിനയുടെ ഭര്‍ത്താവ്. മകന്‍ അന്‍പ്.

ഭര്‍ത്താവിനും മകനുമൊപ്പം ന്യൂജെഴ്സിയില്‍ നിന്നുള്ള എഴുത്തുകാരനായ നസീര്‍ ഹുസ്സൈന്‍ കിഴക്കേടത്ത്, ഭാര്യ ഗോമതി എന്നിവരും സ്വീകരണചടങ്ങില്‍ പങ്കെടുത്തു. അവാര്‍ഡ് വ്യക്തിപരമായ ഒരു നേട്ടം ആയി കാണുന്നില്ലെന്നും തന്നെക്കാളും മോശമായ അവസ്ഥകള്‍ നേരിടുന്നവരോടുള്ള ഐക്യദാര്‍ഢ്യമായാണ് താന്‍ ഇതിനെ കാണുന്നതെന്നും ഷാഹിന പ്രതികരിച്ചു. ഈ അവാര്‍ഡ് ലഭിക്കാന്‍ മറ്റൊരാള്‍ക്കും അവസരം ഉണ്ടാകാതിരിക്കട്ടെ എന്നും ഷാഹിന ചൂണ്ടിക്കാട്ടി.

ഭരണകൂടങ്ങളുടെ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും നേരിട്ടു ധീരതയോടെ മാധ്യമ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേര്‍ണലിസ്റ്റുകളെ അന്താരാഷ്ട്രതലത്തില്‍ ആദരിക്കുന്നതാണ് അവാര്‍ഡ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ഭരണകൂടം വേട്ടയാടുകയും ചെയ്യുന്ന അവസ്ഥ ഒരു നാട്ടിലും പത്രക്കാര്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്നും സദസ്സിനോട് സംസാരിക്കവെ ഷാഹിന വ്യക്തമാക്കി.

ഇക്കാലത്ത് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പലവിധ വിഷമതകള്‍ നേരിടുന്നു. കേരളത്തില്‍ വര്‍ഗീയതയും മറ്റും വളരുന്ന സ്ഥിതിയുമുണ്ട്. ആഴത്തിലുള്ള പഠനവും റിപ്പോട്ടിംഗും എന്ന ലക്ഷ്യത്തോടെയാണ് വിഷ്വല്‍ മീഡിയ വിട്ടത്. തിരിച്ച് അങ്ങോട്ട് പോകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഷാഹിന പറഞ്ഞു. അബ്ദുന്നാസര്‍ മദനിയെ കര്‍ണാടക പോലീസ് രണ്ടാം തവണ അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോള്‍ കള്ള സാക്ഷികളെയാണ് പോലീസ് ആശ്രയിച്ചതെന്ന് വ്യക്തമാക്കി തെളിവ് സഹിതം ഷാഹിന തെഹല്‍ക്കയില്‍ ചെയ്ത റിപ്പോര്‍ട്ടാണ് അവര്‍ക്കെതിരെ കടുത്ത തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ. ചുമത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. സാക്ഷികള്‍ പറഞ്ഞതാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു കേസ് എടുത്തു. 13 വര്‍ഷമായി കേസ് തുടരുന്നു. ഏഴ് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്.

മാധ്യമ പ്രവര്‍ത്തകരായ ജോസ് കാടാപ്പുറം, ടാജ് മാത്യു, ജോര്‍ജ് ജോസഫ്, ജേക്കബ് റോയ് തുടങ്ങിയവര്‍ക്ക് പുറമെ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപിള്ളി, ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോസ് ചാരുമൂട്, റോയ് ചെങ്ങന്നൂര്‍, ഫിലിപ് ചെറിയാന്‍, അജി കളീക്കല്‍, മോഹന്‍ ഡാനിയല്‍, നോഹ ജോര്‍ജ്, അലക്‌സ് തോമസ്, അലക്‌സ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

More Stories from this section

family-dental
witywide