
ന്യൂഡല്‍ഹി: യുകെയിലെ ലണ്ടനില്‍ ഇന്ത്യൻ എംബസിക്കു മുന്നില്‍ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. ഹൈക്കമ്മിഷൻ ഓഫിസിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഓഫിസിൻ്റെ എതിര്‍വശത്ത് കൂടിനിന്ന് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ ഇവര്‍ കൈകളിലേന്തിയിരുന്നു.
കനേഡി യന്‍ പൗരനായ ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ ബ്രിട്ടിഷ് കൊളംബിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജൻ്റുമാരാണ് എന്ന കാനഡ പ്രധാനമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് തുടങ്ങിയ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് ഇതും. ഖലിസ്ഥാന്‍ വിഘടനവാദത്തെ ഒരു കാരണത്താലും വച്ചു പൊറുപ്പിക്കില്ല എന്ന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യ ഉറച്ചു നിലപാട് എടുക്കുകയും ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയുടെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കാനഡ എംബസിക്കു മുന്നിലും സമാനരീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. രണ്ടു ദിവസം മുമ്പ് സ്കോട്ലന്‍ഡിലെ ഗ്ളാസ്ഗോ ഗുരുദ്വാരയില്‍ എത്തിയ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാന്‍ വാദികള്‍ തടയുകയും സംഭവത്തില്‍ ഇന്ത്യ കടുത്ത രോഷം അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബ്രിട്ടന്‍ ഇന്ത്യയുയെ നിലപാടിനോട് യോജിച്ചിരുന്നു.