26 ആഴ്ച വരെ നിങ്ങളെവിടെയായിരുന്നു? കോടതി വിധിയിലൂടെ കുട്ടിയെ കൊല്ലാമെന്നാണോ? ഗര്‍ഭച്ഛിദ്ര കേസില്‍ യുവതിയോട് സുപ്രീം കോടതി

ഇരുപത്തിയാറ് ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന 27 കാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 26 ആഴ്ച വരെ നിങ്ങളെവിടെയായിരുന്നുവെന്ന് കോടതി യുവതിയോട് ചോദിച്ചു. ജുഡീഷ്യല്‍ വിധിയിലൂടെ കുട്ടിയെ കൊല്ലന്‍ ഉത്തരവ് പുറപ്പെടുവിക്കുമോ? എന്നും കോടതി ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ യുവതി ഉന്നയിക്കുന്നത്. ഒക്ടോബര്‍ 9 ന് ഹര്‍ജി പരിഗണിച്ച കോടതി ഗര്‍ഭം തുടരാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഇന്നലെ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബിവി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിഷയത്തില്‍ വിഭജിച്ച് വിധി പ്രസ്താവിച്ചത്. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്. എന്തുകൊണ്ടാണ് ഗര്‍ഭച്ഛിദ്രത്തിന് നേരത്തെ അനുമതി തേടാത്തതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, 26 ആഴ്ച വരെ യുവതി എവിടെയായിരുന്നുവെന്നും ചോദിച്ചു.

മെഡിക്കല്‍ ബോര്‍ഡിലെ ഒരു വിദഗ്ധ ഡോക്ടര്‍ ഗര്‍ഭഛിദ്രത്തിന് എതിരായിരുന്നുവെന്നും കുഞ്ഞിന് ജനിക്കാന്‍ ഒരു അവസരം നല്‍കണമെന്നും കേന്ദ്രം ബോധിപ്പിച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ അവകാശത്തെ കൂടി കണക്കിലെടുക്കുമ്പോള്‍ സ്വന്തം താല്‍പര്യം മാത്രം പരിഗണിച്ച് യുവതിക്ക് അബോര്‍ഷന്‍ സാധ്യമല്ലെന്നായിരുന്നു അഡീഷനല്‍ സോളസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി വാദിച്ചത്. എന്നാല്‍ ആദ്യം അമ്മയുടെ ആശങ്കയാണ് പരിഗണിക്കേണ്ടതെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide