ഒടുവില്‍ ആശ്വാസ വാര്‍ത്ത; ഖത്തറില്‍ മലയാളി അടക്കമുള്ള എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ഖത്തറില്‍നിന്ന് ആശ്വാസ വാര്‍ത്ത, ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് ഖത്തറില്‍ ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ചതായി ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടന്‍ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു.

തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിലെ അല്‍ ദഹ്‌റാ എന്ന കമ്പനിയില്‍ ജോലി ചെയ്യാനായി പോയ ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ നാവികരെ 2022 ഓഗസ്റ്റ് 30 നാണ് ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷമായി ഖത്തറില്‍ ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. വിചാരണയ്ക്ക് ശേഷം ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന വിവരമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമായിരുന്നില്ല. വിചാരണ അടക്കമുള്ള കാര്യങ്ങള്‍ രഹസ്യമായാണ് നടന്നത്.

ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേരെ ഖത്തറിലെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ദഹ്റ ഗ്ളോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്. തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍.

More Stories from this section

family-dental
witywide