
ന്യൂഡല്‍ഹി: വെറുപ്പിൻ്റെ ചന്തയില്‍ വീണ്ടും സ്നേഹത്തിൻ്റെ കട തുറന്ന് രാഹുല്‍ ഗാന്ധി. ബിജെപി എംപി രമേഷ് ബിധുരിയുടെ വർഗീയവും നീചവുമായ വാക്കുകള്‍ക്ക് ഇരയായ ബിഎസ്പി എംപി കുൻവർ ഡാനിഷ് അലിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എംപി ഇമ്രാൻ പ്രതാപ്ഗിരിയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ സന്ദർശനത്തിനു പിന്നാലെ തനിക്ക് ആശ്വാസമായെന്നും താനൊറ്റയ്ക്കല്ലെന്നു തോന്നിയെന്നുമായിരുന്നു ഡാനിഷ് അലിയുടെ പ്രതികരണം. ‘‘എന്റെ മനോവീര്യം ഉയർത്താനായി രാഹുൽ ഇവിടെ വന്നു. പരാമർശം ഹൃദയത്തിലേക്ക് എടുക്കരുതെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണമാണു നടന്നത്. തെരുവിലെ വെറുപ്പിന്റെ കടകൾ പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്നത് ഖേദകരമാണ്’’–ഡാനിഷ് അലി പറഞ്ഞു.












