കണ്ണൂര്‍ വിസി നിയമനം: സുപ്രീം കോടതി വിധി വായിച്ചാല്‍ തീരാവുന്ന പ്രശ്‌നമെ യുഡിഎഫിനുള്ളൂവെന്ന് മന്ത്രി പി രാജീവ്

പാലക്കാട്: സുപ്രീം കോടതി വിധി വായിച്ചാല്‍ തീരാവുന്ന പ്രശ്‌നമെ യുഡിഎഫിനുള്ളുവെന്ന് മന്ത്രി പി രാജീവ്. കണ്ണൂര്‍ വിസി നിയമനത്തിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു പി രാജീവ്. ഗവര്‍ണ്ണര്‍ക്കെതിരെയാണ് വിധിയെന്ന് വ്യക്തമാക്കിയ പി രാജീവ് സമ്മര്‍ദ്ദത്തിന് വിധേയമാകുന്നയാള്‍ക്ക് എങ്ങനെ ഭരണഘടന പദവിയില്‍ തുടരാനാകുമെന്നും ചോദിച്ചു. യുജിസി റെഗുലേഷന്‍ അനുസരിച്ചല്ല നിയമനം എന്ന വാദം കോടതി തള്ളിയെന്നും രാജീവ് ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷത്തിന്റെ മൂന്ന് ആരോപണങ്ങളും കോടതി തള്ളിയതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ബിജെപി അംഗങ്ങളെ നിര്‍ദ്ദേശിച്ചത് ഗവര്‍ണ്ണര്‍ നടത്തിയ ജനാധിപത്യവിരുദ്ധമായ നീക്കമാണെന്ന് പി രാജീവ് വിമര്‍ശിച്ചു. ശൂന്യതയില്‍ നിന്നാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. പാനലിന്റെ മുമ്പില്‍ സ്വതന്ത്രമായി ചാന്‍സലര്‍ നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണ്ണര്‍ക്ക് ആരാണീ പാനല്‍ കൊടുത്തത്. അത് ചാന്‍സലര്‍ വൃക്തമാക്കണം. ആരാണ് ഇതിനു പിന്നിലെ ശക്തി. ചാന്‍സലറായ ഗവര്‍ണ്ണര്‍ അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമനവും നടത്തുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളാണ് ഗവര്‍ണ്ണര്‍ നോക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി.