
കോഴിക്കോട് ; ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ മത്സരിക്കാൻ തയാറാണെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ . മത്സരിക്കണമെന്നു ഹൈക്കമാൻഡ് കർശനമായി നിർദേശിച്ചതോടെയാണു മുരളീധരൻ സമ്മതമറിയിച്ചത്. മത്സരിക്കാനില്ലെന്ന തരത്തിൽ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു.
നിലവിലുള്ള എംപിമാരെത്തന്നെ വീണ്ടും കളത്തിലിറക്കാനാണു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഇതിൽ വടകരയിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കണ്ണൂരിലുമാണ് സ്ഥാനാർഥിയെ കണ്ടെത്തേണ്ടിയിരുന്നത്.
മുരളി സമ്മതം മൂളിയതോടെ വടകരയിലെ പ്രതിസന്ധി ഒഴിവായി. കെപിസിസി പ്രസിഡന്റായതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണു സുധാകരൻ. കെപിസിസി ജനറല്‍ സെക്രട്ടറിയും വിശ്വസ്തനുമായ കെ.ജയന്തിനെ സ്ഥാനാർഥിയാക്കാനാണു സുധാകരനു താൽപര്യം. സിപിഎം കണ്ണൂരില്‍ കെ. കെ. ഷൈലജയെ നിര്‍ത്തിയേക്കുമെന്നാണ് സൂചന.