ഏഷ്യന്‍ നടനുള്ള രാജ്യാന്തര പുരസ്‌കാരവുമായി ടോവിനോ തോമസ്; ‘നല്ല ആണത്തമുള്ള ശില്‍പം’ എന്ന് പിഷാരടിയുടെ കമന്റ്

മികച്ച ഏഷ്യന്‍ നടനുള്ള രാജ്യാന്തര പുരസ്‌കാരവും കയ്യിലേന്തി നില്‍ക്കുന്ന നടന്‍ ടൊവിനോ തോമസിന്റെ ചിത്രത്തിന് രസികന്‍ കമന്റുമായി നടന്‍ രമേശ് പിഷാരടി. ‘നല്ല ആണത്തമുള്ള ശില്പം, കണ്‍ഗ്രാറ്റ്‌സ്’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പിഷാരടിയുടെ കമന്റ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറുടെ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച സാഹചര്യത്തിലാണ്
വിവാദ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ടുള്ള രമേഷ് പിഷാരടിയുടെ കമന്റ്. ഏതായാലും കമന്റും ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

2018 എന്ന സിനിമയിലെ അഭിനയ മികവിനാണ് ടോവിനോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. നെതര്‍ലാന്റ്സിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധിയാളുകളാണ് പുരസ്‌കാര നേട്ടത്തില്‍ ടോവിനോയെ അഭിനന്ദനം അറിയിച്ചത്.

”നമ്മുടെ ഏറ്റവും വലിയ മഹത്വം എന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേല്‍ക്കുന്നതിലാണ്. 2018ല്‍ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീണുതുടങ്ങി. എന്നാല്‍ കേരളീയര്‍ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്. എന്നെ മികച്ച ഏഷ്യന്‍ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡിന് നന്ദി. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും.’ എന്ന് അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം ടോവിനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടന്‍ ടൊവിനോ ആണ്.

അതേസമയം അലന്‍സിയറുടെ വകേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. സ്പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് 25000 രൂപ തന്ന് അപമാനിക്കരുതെന്നും ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.