
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ഡിസംബർ 7 വ്യാഴാഴ്ച നടക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ടി.പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു.
‘ഡി.കെ. ശിവകുമാറും മണിക് റാവുവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പുതിയ നിയമസഭാ കക്ഷി നേതാവായി രേവന്ത് റെഡ്ഡിയെ തീരുമാനിക്കുകയും ചെയ്തു. പി.സി.സി. അധ്യക്ഷന്‍ കൂടിയായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ മികച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് തെലങ്കാനയില്‍ നടന്നത്,’ കെ.സി. വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും ഇതിനായി കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തെലങ്കാനയിലെ വിജയത്തിനായി പ്രവർത്തിച്ച നിരീക്ഷകർക്കും നേതാക്കൾക്കും കോൺഗ്രസ് നേതൃത്വം നന്ദി പറഞ്ഞു.
അതേസമയം, രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുന്നതില്‍ ഒരു വിഭാഗം നേതാക്കൾ എ.ഐ.സി.സി നിരീക്ഷകരെ എതിർപ്പ് അറിയിച്ചിരുന്നു. തെലങ്കാനയിലെ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് എ.ഐ.സി.സി നിരീക്ഷകരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭയിലെ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക, മുന്‍ പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാർ തുടങ്ങി ഏതാനും മുതിർന്ന് നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് തെലങ്കാനയുടെ തലപ്പത്ത് രേവന്ത് റെഡ്ഡി എത്തിയത്.