
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വന്തം പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും ഇപ്പോള്‍ സമാന ആവശ്യം ഉയരുകയാണ്. അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി വീരേന്ദ്രയാണ് ആവശ്യം ഉന്നയിച്ചത്. നിതീഷ് കുമാറിനെ ഏറ്റവും യോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതില്‍ നിതീഷ് കുമാറിന് വലിയ പങ്കുണ്ട്. നിതീഷ് വിവിധ സംസ്ഥാനങ്ങളില്‍ പോയി പ്രതിപക്ഷ നേതാക്കളെ കാണുകയും ഒന്നിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മാത്രമാണ് നിതീഷിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം പട്നയില്‍ ചേര്‍ന്നത്. അന്നുമുതല്‍ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
‘ഇന്ത്യ’ മുന്നണിയുടെ സീറ്റു വിഭജന ചർച്ചകൾ സംസ്ഥാനാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് ജെഡിയു – ആർജെഡി കക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ തീരുമാനം ഉടനുണ്ടാകണമെന്ന നിലപാടു സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തോടു വിയോജിപ്പു പരസ്യമാക്കിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയും നിതീഷ് കുമാർ പ്രതീക്ഷിക്കുന്നുണ്ട്.