
കൊല്ലം: 80 വയസ്സുള്ള ഭർതൃമാതാവിനെ ഉപദ്രവിച്ച് പരുക്കേൽപ്പിച്ച മരുമകൾ തേവലക്കര നടുവിലക്കരയിലുള്ള മഞ്ജുമോൾ തോമസ് ( 37) അറസ്റ്റിലായി. സ്വകാര്യ സ്കൂൾ അധ്യാപികയാണ് ഇവർ. ബുധനാഴ്ച വൈകിട്ട് ഇവരുടെ അടിയേറ്റു പരുക്കേറ്റ ഭർതൃമാതാവ് ഏലിയാമ്മ വർഗീസിനെ ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ഇവരുടെ മകൻ പോലീസിലെത്തി പരാതി നൽകുകയായിരുന്നു. പരാതി നൽകി തിരികെ എത്തിയ ഏലിയാമ്മയെ മഞ്ജു വീട്ടിൽ കയറ്റിയില്ല. പിന്നീട് പൊലീസെത്തിയാണ് ഇവരെ വീട്ടിൽ കയറ്റിയത്. അതിനിടെ മഞ്ജു കസേരയിൽ ഇരിക്കുന്ന അമ്മയെ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു. ഇത് ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും ആണ് വിഡിയോയില്‍ കാണുന്നത്.
യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണം എന്ന് വിഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം.
ശേഷം ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം വിഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതിയും തന്‍റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.












