
എഡിൻബർഗ്: സ്കോട്‍ലന്റിൽ വനിത ജീവനക്കാരിയുടെ മെനോപസ് ലക്ഷണങ്ങളെ പരിഹസിച്ച കമ്പനി മേധാവി പുലിവാലു പിടിച്ചു. മെനോപോസ് ഒരു അവസരമായി മുതലെടുക്കുകയാണെന്ന പരാമർശത്തിൽ കമ്പനി മേധാവി 37000 പൗണ്ട്(ഏകദേശം 37 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് സ്കോട്‍ലൻഡ് കോടതി വിധിച്ചത്.
1995 മുതൽ വിരമിക്കുന്നത് വരെ കരേൻ ഫർഖുഹർസൺ ടിസ്റ്റിൽ മരീൻ എന്ന എൻജിനീയറിങ് കമ്പനിയിലാണ് ജോലി ചെയ്തത്. ഒരിക്കൽ മെഡിക്കൽ ലീവ് ചോദിച്ചപ്പോഴാണ് മെനോപ്പസ് അവസരമാക്കുകയാണെന്ന് പറഞ്ഞ് കമ്പനി മേധാവി ജിം ക്ലാർക്ക് തള്ളിയത്. തുടർന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അവർ കമ്പനിക്കെതിരെ പരാതി നൽകി. 72കാരനായ ബോസിനെ കാലത്തിനനുസരിച്ച് ചലിക്കാൻ കഴിയാത്ത ദിനോസർ എന്നാണ് അവർ വിശേഷിപ്പിച്ചത്.
“27 വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇക്കാലയളവിലെല്ലാം തന്നെ ഒന്നിനും കൊള്ളാത്ത ഒരാളെ പോലെയാണ് കമ്പനി കണക്കാക്കിയതെന്നും 49 കാരിയായ കരേൻ പറഞ്ഞു. ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ അതുപോലും മനസിലാക്കാനുള്ള പക്വത കമ്പനി മേധാവി കാണിച്ചില്ല,”പരാതിക്കാരി പറയുന്നു.