നവംബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസിയിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസിയിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ ഈ നിയമം ബാധകമാണമെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറയിലൂടെ ഇതുവരെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. ഈവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങളുടെ പിഴയായി 14 കോടി 87 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു.