
ലഖ്‌നൗ: വാരണാസിയിലെ ഐഐടി ക്യാംപസിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെ പ്രതിഷേധം കനത്തു. ഇതിന്റെ ഭാഗമായി ക്യാംപസിനുള്ളിൽ സുരക്ഷ ശക്തമാക്കുകയും വിദ്യാർഥികളുടെ രാത്രികാല സഞ്ചാരം വിലക്കുകയും ചെയ്തു.
ക്യാംപസ് വൈകീട്ട് മുതൽ അടച്ചിടുന്നത് സംബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് നിർദേശം സമർപ്പിച്ചതായി കോളജ് അധികൃതർ അറിയിച്ചു. കാമ്പസിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ വിദ്യാർഥികൾ ക്യാംപസുകളിലെത്തുന്നത് വിലക്കുമെന്നും രജിസ്ട്രാർ പറഞ്ഞു.
ഐഐടി ഭുവനേശ്വറിലെ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ക്യാംപസിനുള്ളില്‍ വച്ച് നഗ്നയാക്കി ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.
സുഹൃത്തുമൊത്ത് ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു. ശാരീരികമായ ഉപദ്രവിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് നഗ്നയാക്കി ചിത്രങ്ങളും വിഡിയോയും പകര്‍ത്തുകയായിരുന്നു. 15 മിനിറ്റോളം ക്രൂരമായി ഉപദ്രവിച്ച ശേഷം ഫോണ്‍ നമ്പറും വാങ്ങി സംഘം ഇവരെ വിട്ടയച്ചുവെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 354 –ാം വകുപ്പ് അനുസരിച്ച് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ക്യാംപസില്‍ സിസിടിവിയും വൈദ്യുതിയും സദാ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.











