വീണ്ടും അക്രമം; സീനിയര്‍ പോലീസ് ഓഫീസര്‍ രാകേഷ് ബല്‍വാളിനെ മണിപ്പൂരിലേക്ക് തിരിച്ചുവിളിച്ചു

ന്യൂ ഡെല്‍ഹി: മണിപ്പൂരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ശ്രീനഗര്‍ പോലീസ് ഓഫീസറായ രാകേഷ് ബല്‍വാളിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്ക് തിരിച്ചയച്ചു. 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബല്‍വാള്‍ മണിപ്പൂര്‍ കേഡറില്‍ പെട്ടയാളാണ്. 2021 അവസാനത്തോടെ അദ്ദേഹം ശ്രീനഗറില്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ആയി ചുമതലയേറ്റിരുന്നു. ബല്‍വാള്‍ മുമ്പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യില്‍ മൂന്നര വര്‍ഷം പോലീസ് സൂപ്രണ്ടായി (എസ്പി) ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട 2019ലെ പുല്‍വാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തില്‍ അദ്ദേഹം ഭാഗമായിരുന്നു.

ഈ വര്‍ഷം മെയ് മുതല്‍ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരിലേക്ക് ബല്‍വാളിനെ അയക്കാന്‍ കേന്ദ്രം ഉത്തരവിട്ടു. ജൂലൈയില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ആഴ്ച മണിപ്പൂരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതകത്തില്‍ അക്രമാസക്തമായ ജനക്കൂട്ടം ഇംഫാല്‍ വെസ്റ്റിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ സേനയും ഇന്നലെ രാത്രി ഉറിപോക്ക്, യായ്സ്‌കുള്‍, സഗോള്‍ബന്ദ്, തേര എന്നിവിടങ്ങളില്‍ ഏറ്റുമുട്ടി, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നിലധികം തവണ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

ഹിജാം ലിന്തോയിംഗമ്പി എന്ന 17 കാരിയേയും ഫിജാം ഹേംജിത്ത് എന്ന 20 കാരനേയുമാണ് ഇക്കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായത്. ജൂലൈയില്‍ രണ്ട് വിദ്യാര്‍ത്ഥികളും ബൈക്കില്‍ പോകുന്നത് കടകളില്‍ നിന്ന് ലഭിച്ച സി സി ടി വി ക്യാമറകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പൂര്‍ണമായി പിന്‍വലിച്ചത്. ഇതിന് പിന്നാലെ ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇരുവരും ഒരു കാടിനുള്ളില്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ എന്ന് തോന്നിപ്പിക്കുന്ന ക്യാംപില്‍ ഇരിക്കുന്നതായിരുന്നു ആദ്യത്തെ ചിത്രം. ഇരുവര്‍ക്കും പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്നതും കാണാം. അടുത്ത ചിത്രത്തില്‍ ഇരുവരും നിലത്ത് വീണ് കിടക്കുന്നതാണ് ഉള്ളത്.

രണ്ട് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍, നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധം മണിപ്പൂര്‍ സര്‍ക്കാരിനെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാക്കി. ഞായറാഴ്ച വരെയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ചൊവ്വാഴ്ച രാത്രി വൈകിയുള്ള ട്വീറ്റില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. കേസ് ഇതിനകം തന്നെ സി ബി ഐക്ക് കൈമാറിയിട്ടുണ്ട് എന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ബുധനാഴ്ച ഉച്ചയോടെ ഇംഫാലില്‍ എത്തി.

More Stories from this section

family-dental
witywide