ആ രേഖാ ചിത്രം വരച്ചത് ഷജിത്തും ഭാര്യ സ്മിതയും; അഭിഗേലിന്റെ ഓര്‍മ്മശക്തിയാണ് കൃത്യതയ്ക്ക് പിന്നിലെന്ന് ദമ്പതികള്‍

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് പുറത്തു വിട്ട രേഖാചിത്രം പ്രതിയുമായി അസാമാന്യ സാമ്യമുള്ളതായിരുന്നു. പ്രതി പത്മകുമാറിലേക്ക് അന്വേഷണം എത്തിക്കാനും അയാളെ കുടുക്കാനും പോലീസിനെ സഹായിക്കാന്‍ രേഖാചിത്രം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ചിത്രകലാ ദമ്പതിമാരായ ആര്‍ബി ഷജിത്ത്, സ്മിത എം ബാബു എന്നിവരാണ് രേഖാ ചിത്രം തയ്യാറാക്കിയത്. അബിഗേല്‍ കൃത്യമായ വിവരങ്ങള്‍ തന്നുകൊണ്ടാണ് അത്ര നന്നായി തങ്ങള്‍ക്ക് വരയ്ക്കാന്‍ സാധിച്ചതെന്ന് ഷജിത്ത് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഷിജിത്ത് സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു.

ഷജിത്തിന്റെ സോഷ്യല്‍മീഡിയ കുറിപ്പ്:

കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ ACP പ്രദീപ് സാറിന്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നല്‍കി. പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണ്ണായക കാരണം പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. ഉറക്കമൊഴിച്ച് ഞങ്ങളുടെ കൂടെ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്‌പോണ്‍സ്, മറ്റ് സുഹൃത്തുക്കള്‍….. എല്ലാവര്‍ക്കും നന്ദി……, സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണ്ണായക അടയാളങ്ങള്‍ തന്നതിന്.

More Stories from this section

family-dental
witywide