
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ആഞ്ഞടിഞ്ഞ് ശശി തരൂര്‍ എംപി. മഹുവ മൊയ്ത്ര തനിക്ക് കുട്ടിയാണെന്നും തന്നേക്കാള്‍ 10-20 വയസ്സ് താഴെയുള്ള എം.പിയാണെന്നും തരൂർ പറഞ്ഞു. തന്റെ സഹോദരിയടക്കമുള്ളവര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ വെട്ടിമാറ്റി പ്രചരിപ്പിച്ചതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ തരംതാണ രാഷ്ട്രീയമാണ്. ചിത്രം പുറത്തുവന്നതിന് പിന്നില്‍ അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നത്തിന്റെ ഭാഗമാണ്. അതില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മനുഷ്യരെ ഇകഴ്ത്തിക്കാട്ടാന്‍ എന്തുചെയ്യുന്ന അവസ്ഥയിലാണെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു.
“എന്നെക്കാള്‍ 10-20 വയസ്സ് താഴെ പ്രായമുള്ള വ്യക്തിയാണ് മഹുവ മൊയ്ത്ര. എന്നെ സംബന്ധിച്ച് അവർ കുട്ടിയാണ്. പിറന്നാളിന്റെ ആഘോഷത്തിനിടെ ആളുകള്‍ കുറച്ചൊക്കെ റിലാക്‌സ് ചെയ്ത സമയത്തെടുത്ത ചിത്രങ്ങളാണ് അത്. മഹുവയുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്‌നങ്ങളുടെ ഭാഗമായാണ് ചിത്രം ആ രീതിയിൽ ചിലർ പുറത്തുവിട്ടത്. അതില്‍ എനിക്ക് ഇടപെടേണ്ട ആവശ്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ മനുഷ്യരെ താഴ്ത്തിക്കെട്ടാന്‍ ഏതു തരത്തിലും ആളുകൾ ശ്രമിക്കും. ഞാനത് ഗൗരവമായി എടുത്തിട്ടില്ല, എടുക്കാന്‍ പോകുന്നുമില്ല,” ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശശി തരൂരും മഹുവ മൊയ്ത്രയും ഒരു അത്താഴവിരുന്നിനിടെ ഒരുമിച്ചുള്ളതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടെയുള്ളവരെ ക്രോപ് ചെയ്ത് ഒഴിവാക്കിയാണ് ഇവരുടെ മാത്രം ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
പാർലമെന്റിൽ അദാനിക്കെതിരായ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര വ്യവസായിയോട് പണം വാങ്ങി എന്ന ആരോപണം ബിജെപി ഉയർത്തിയതിനൊപ്പമാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്. ഇതിനെതിരെ മഹുവ മൊയ്ത്ര തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെയും പരസ്യപ്പെടുത്താനും ബംഗാളി സ്ത്രീകൾ ജീവിതം ജീവിച്ചു തന്നെയാണ് തീർക്കുന്നത് കള്ളം പറഞ്ഞല്ലെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു.