
ഒട്ടാവ: കഴിഞ്ഞ മാസം കനേഡിയൻ പ്രവിശ്യയിലെ ഒന്റാറിയോയിൽ വെടിവെപ്പിൽ ഇന്ത്യക്കാരനായ സിഖ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ, ആളുമാറി വെടിവച്ചതാണെന്ന് പ്രവിശ്യാ പോലീസ് പറഞ്ഞു.
നവംബർ 21 ന് കാലിഡൺ-ബ്രാംപ്ടൺ അതിർത്തിയോട് ചേർന്ന് എയർപോർട്ട് റോഡിന് സമീപം മെയ്ഫീൽഡ് റോഡിൽ നടന്ന വെടിവെയ്പിൽ ജഗ്തർ സിംഗ് (57) കൊല്ലപ്പെടുകയും ഭാര്യ ഹർഭജൻ കൗർ (55) മകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസിലെ (OPP) ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി ഹർഭജൻ കൗറിനെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജഗ്തർ സിങ് സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.
“ഈ കുറ്റകൃത്യത്തിന്റെ ഇരകൾ തന്നെയാണ് അക്രമികളുടെ യഥാർഥ ലക്ഷ്യം എന്നതുൾപ്പെടെ, നരഹത്യയുടെ എല്ലാ വശങ്ങളും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു,” ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബ്രയാൻ മക്ഡെർമോട്ട് പറഞ്ഞു.
ആക്രമണത്തിന്റെ ഉദ്ദേശത്തെ കുറിച്ച് ഈ ഘട്ടത്തിൽ ഒന്നും പറയാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെട്ടവർ ദിവസങ്ങൾക്കു മുൻപ് അവിടെ താമസം മാറി വന്നവരാണെന്നും ആക്രമണത്തിന്റെ ഭാഗമാകാൻ കാരണങ്ങളൊന്നുമില്ലെന്നും ഇവരുടെ ബന്ധുക്കൾ പറഞ്ഞു.
അവരെ “നിരപരാധികളും” സാധാരണക്കാരും എന്ന് വിശേഷിപ്പിച്ച സ്രോതസ്സ്, ഇരകൾക്ക് ക്രിമിനൽ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.
ഇന്ത്യയിൽ നിന്ന് കുടുംബത്തെ സന്ദർശിക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ജഗ്തർ സിങ്ങും അദ്ദേഹത്തിന്റെ ഭാര്യയും.