
ഗാങ്ടോക്ക്: സിക്കിമിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായവരുടെ പട്ടികയിലെ 62 പേരെ മൂന്നുദിവസത്തെ തിരച്ചിലിൽ ജീവനോടെ കണ്ടെത്തി. ഇതോടെ ഒഴുക്കിൽപ്പെട്ടവരുടെ എണ്ണം 81 ആയി കുറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഞായറാഴ്ചമുതൽ പ്രളയബാധിതമേഖലകൾ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം നാലുജില്ലകളിലായി 41,870 പേരെ ബാധിച്ചു. 1,320-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 13 പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. പാക്യോങ് ജില്ലയിൽ മരിച്ച 19 പേരിൽ ഒമ്പതു സൈനികരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. മംഗാൻ ജില്ലയിലെ ലാച്ചൻ, ലാചുങ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി പ്രേംസിങ് തമാംങ് മംഗാൻ ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതവും ക്യാമ്പുകളിലുള്ളവർക്ക് 2000 രൂപവീതവും അടിയന്തര സഹായവും പ്രഖ്യാപിച്ചു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ സിക്കിമിലും തീസ്ത ഒഴുകുന്ന പശ്ചിമബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.