ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തു ; ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്ത സംഭവം

കൊളംബോ: അന്താരാഷ്ട്ര സമുദ്രത്തില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ കാങ്കസന്‍തുറൈ മേഖലയ്ക്ക് സമീപം ശ്രീലങ്കന്‍ നാവികസേന അവരുടെ കസ്റ്റഡിയിലെടുത്തു.

മത്സ്യത്തൊഴിലാളികള്‍ അനധികൃത മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ബുധനാഴ്ച പ്രത്യേക ഓപ്പറേഷനുശേഷം കരൈനഗറിലെ കോവിലന്‍ മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നുമാണ് ശ്രീലങ്കന്‍ നാവികസേനയുടെ വിശദീകരണം.

പിടിയിലായ ആറ് മത്സ്യത്തൊഴിലാളികളും തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ നിന്നുള്ളവരാണ്. ആറ് പേരില്‍ അഞ്ച് മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നരേഷ് (27), ആനന്ദബാബു (25), അജയ് (24), നന്ദകുമാര്‍ (28), അജിത്ത് (26), ആറാമത്തെ ആളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കങ്കസന്തുറൈ തുറമുഖത്ത് എത്തിച്ച് തുടര്‍നടപടികള്‍ക്കായി മൈലാടി ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുമെന്ന് നാവികസേന അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 25 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ പോയിന്റ് പെഡ്രോ ടൗണില്‍ നിന്ന് ശ്രീലങ്കന്‍ നാവികസേന തടവിലാക്കി ഒരാഴ്ച തികയുംമുമ്പാണ് ഈ സമാനമായ സംഭവം.

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും രാജ്യത്തിന്റെ സമുദ്രവിഭവങ്ങള്‍ക്കുള്ള സംരക്ഷണം എന്ന നിലയിലും വിദേശ മത്സ്യബന്ധന ട്രോളറുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ തടയുന്നതിനായി ശ്രീലങ്കന്‍ കടലില്‍ നാവികസേന പതിവായി പട്രോളിംഗും ഓപ്പറേഷനുകളും നടത്തുന്നത് തുടരുകയാണ്.

More Stories from this section

family-dental
witywide