ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ വിഷമമുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടിയുടെ മൊഴി

തിരുവനന്തപുരം: കേസില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കാത്തതില്‍ തന്നോട് അകല്‍ച്ചയുണ്ടായിരുന്നു എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഗണേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജി വയ് ക്കേണ്ടി വന്നത്. വീണ്ടും മന്ത്രിസഭയില്‍ തിരികെ എത്തണമെന്ന് ഗണേഷിനു താല്‍പര്യമുണ്ടായിരുന്നു എന്നാല്‍ അത് നടന്നില്ല. കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കൊട്ടാരക്കര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ 2018 ഓഗസ്റ്റ് 3 നാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയത്.

സോളര്‍ പീഡനപരാതിക്കാരി ജയില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ പിന്നീട് 4 പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കി അതാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയതെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചായിരുന്നു പരാതി.

കേസില്‍ ഗണേഷ് കുമാറിനും സോളര്‍ പീഡന പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചെങ്കിലും ഇരുവരും ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.