
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് വിമാനത്താവളത്തില്‍ പിടിച്ചിട്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും തിരിച്ചെത്തിയിട്ടില്ല. ദിവസങ്ങളോളം ഫ്രാന്‍സില്‍ പിടിച്ചിട്ടിരുന്ന ചാര്‍ട്ടര്‍ വിമാനത്തിലെ 27 യാത്രക്കാര്‍ ഫ്രാന്‍സില്‍ തുടരുകയാണ്.
ഫ്രാന്‍സില്‍ അഭയം തേടിയവരില്‍ 20 മുതിര്‍ന്നവരും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം അഭയം തേടുന്നവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാനാവില്ല. ഇക്കാരണത്താലാണ് ഫ്രാന്‍സില്‍ അവര്‍ക്ക് തുടരാനാകുന്നത്.
അതേസമയം, മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്ത മറ്റ് രണ്ടുപേരും രാജ്യം വിടേണ്ടിവരും. കാരണം അവര്‍ക്ക് ഫ്രാന്‍സില്‍ നിന്ന് പുറത്താക്കല്‍ ഉത്തരവ് ലഭിച്ചതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞു.
യാത്രക്കാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിമാനത്തില്‍ കയറിയതെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കേസില്‍ മാധ്യമ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍’ ജഡ്ജിക്ക് കഴിഞ്ഞുവെന്നും ഇത് മോചനത്തിലേക്ക് നയിച്ചുവെന്നും അവരുടെ അഭിഭാഷകന്‍ പറഞ്ഞു.
റൊമാനിയയിലെ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ വിമാനം ഫ്രഞ്ച് ജഡ്ജിയുടെ അനുമതിക്ക് ശേഷം 276 യാത്രക്കാരുമായി ഇന്ന് പുലര്‍ച്ചെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് 2:30 ഓടെ (പ്രാദേശിക സമയം) വത്രിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4 മണിക്ക് ശേഷം മുംബൈയിലെത്തി.
276 യാത്രക്കാരില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്നും മറ്റ് വിമാനക്കാര്‍ ഏത് രാജ്യക്കാരാണെന്നും കൃത്യമായ വിവരം ലഭ്യമല്ല.
നിക്കരാഗ്വയിലേക്ക് പോകുന്ന എയര്‍ബസ് എ 340 കഴിഞ്ഞ വെള്ളിയാഴ്ച പാരീസിനടുത്തുള്ള വാട്രി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 303 യാത്രക്കാരും അവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ഉണ്ടായിരുന്നു. ദുബായില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനായി എത്തിയ വിമാനം, യാത്രക്കാര്‍ കടത്ത് ഇരകളാകാന്‍ സാധ്യതയുണ്ടെന്ന അജ്ഞാത വിവരത്തെ തുടര്‍ന്ന് നിലത്തിറക്കുകയായിരുന്നു.
അതേസമയം, ഇമിഗ്രേഷന്‍ നിയമ ലംഘനത്തിനാണ് ഫ്രഞ്ച് അധികാരികള്‍ ഇപ്പോഴും കേസ് അന്വേഷിക്കുന്നത്, മനുഷ്യക്കടത്ത് അല്ലെന്നും ജുഡീഷ്യല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.