
ന്യൂഡൽഹി: മനുഷ്യക്കടത്ത് തടയാൻ പ്രവർത്തിക്കുന്ന ചില സന്നദ്ധ സംഘടനകൾ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ സുപ്രീം കോടതി ഹാൻഡ്‌ബുക്കിലെ പദങ്ങളുടെ ഗ്ലോസറിയിലെ “ലൈംഗിക തൊഴിലാളി” എന്ന പദം ഉടൻ മാറ്റും. ഭാഷയിലെ ജെന്‍ഡര്‍ മുന്‍വിധികള്‍ തിരുത്തുന്നതിന്റെ ഭാഗമായി, മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ (woman engaged in commercial sexual activity), വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ (woman forced into commercial sexual exploitation) തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
ഈ വര്‍ഷം ഓഗസ്റ്റ് 18ന് എന്‍ജിഒകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി കുറച്ചുകൂടി വിവേചനങ്ങള്‍ക്ക് അതീതമായ പദങ്ങള്‍ കോടതി ഉപയോഗിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്റ്റാര്‍ രേഖമൂലം എന്‍ജിഒ സംഘടനകളെ അറിയിച്ചിട്ടുമുണ്ട്.
ലൈംഗിക തൊഴിലാളി എന്ന വിശേഷണം സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാൾ എന്ന ധ്വനിയാണ് നൽകുന്നതെന്നായിരുന്നു സംഘടനകളുടെ പരാതി. ഇത് യാഥാർഥ്യത്തിൽ നിന്ന് വളരെ അകന്ന കാഴ്ചപ്പാടാണെന്നും സംഘടനകൾ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
പല സ്ത്രീകളും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് ചൂഷണം, വഞ്ചന തുടങ്ങിയ കാരണങ്ങൾ കൊണ്ടാണെന്നും അതിനാൽ ലൈംഗിക തൊഴിലാളി എന്നതിന് പകരം പുതിയ പദം കൊണ്ട് വരണം എന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഹാൻഡ്ബുക്കിൽ മാറ്റം കൊണ്ടുവന്നത്. പുതുക്കിയ ഹാൻഡ്ബുക്ക് ഉടൻ പുറത്തിറങ്ങും.