
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. സോഷ്യൽ മീഡിയയിലൂടെയായിരുന്ന സുരേഷ് ഗോപിയുടെ പ്രതികരണം.
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് താൻ മാധ്യമപ്രർത്തകയോട് പെരുമാറിയത് എന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
“എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.” മാധ്യമപ്രവർത്തകയുടെ പേര് എടുത്തു പറഞ്ഞ് സുരേഷ് ഗോപി മാപ്പ് ചോദിച്ചു.
അതേസമയം, സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തക നിയമനടപടിക്കൊരുങ്ങുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തിലാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കൈ തട്ടി മാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വെയ്ക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
വെള്ളിയാഴ്ച കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ച കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു.