
ടെൽ അവീവ്: ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും തങ്ങളെ തടയാൻ കഴിയില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് പറഞ്ഞതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നെതന്യാഹുവുമായി യുഎസ് ഉദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
“ഹമാസിനെ നശിപ്പിക്കുമെന്ന് ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒന്നിനും ഞങ്ങളെ തടയാനാകില്ല,” നെതന്യാഹു പറഞ്ഞതായി വാർത്താ പോർട്ടൽ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ജറുസലേമിൽ മൂന്ന് പേരെ രണ്ട് ഹമാസ് ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. വെടിവെപ്പിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസിന്റെ തടവിൽ കഴിയുന്ന ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴിച്ചയിൽ ചർച്ച ചെയ്തു. തെക്കൻ ഗാസയിലെ ഏതെങ്കിലും സൈനിക പ്രവർത്തനങ്ങൾക്ക് മുമ്പ് അവിടെ മാനുഷികവും സിവിലിയൻ സംരക്ഷണവും ഉറപ്പാക്കണമെന്ന് ആന്റണി ബ്ലിങ്കൻ ഊന്നിപ്പറഞ്ഞു. വെസ്റ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരായ അക്രമത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് അഭ്യർത്ഥിച്ചു.
കൂടാതെ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി തീവ്രവാദ അക്രമങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തോടുള്ള യുഎസിന്റെ പിന്തുണ ബ്ലിങ്കൻ വീണ്ടും സ്ഥിരീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും രാജ്യത്തിന്റെ യുദ്ധ മന്ത്രിസഭയുമായും കൂടിക്കാഴ്ച നടത്തി.