ഭൂമി അളക്കാന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍

തൃശൂര്‍: ഭൂമി അളക്കുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട തൃശൂര്‍ താലൂക്ക് സര്‍വേയര്‍ പിടിയില്‍. അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൃശൂര്‍ താലൂക്ക് സര്‍വേയര്‍ എന്‍ രവീന്ദ്രന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ആലപ്പുഴ സ്വദേശിയാണ് രവീന്ദ്രന്‍. ഭൂമി അളക്കുന്നതിന് അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് 5000 രൂപയാണ് രവീന്ദ്രന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് 2500 രൂപ ആദ്യം വാങ്ങി.

പിന്നീട് ബാക്കി പണം കൂടി തന്നാല്‍ മാത്രമേ ഭൂമി അളക്കൂവെന്ന് രവീന്ദ്രന്‍ പറഞ്ഞതോടെയാണ് അയ്യന്തോള്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാക്കി 2500 രൂപ സര്‍വേയര്‍ക്ക് നല്‍കാമെന്ന സമ്മതിക്കുകയും ഈ തുക കൈമാറുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍വേയറെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.